തിരുവല്ല അതിരൂപതയുടെ ഭവനരഹിതർക്ക് ഭവനം പദ്ധതി നാളെ 6 നിര്‍ധനര്‍ക്ക് ഭവനം സമ്മാനിക്കും

തിരുവല്ല: മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയുടെ 'ഭവനരഹിതർക്ക് ഭവനം' എന്ന പദ്ധതിയിൽ ആറു വീടുകൾ കൂടി പുറമറ്റത്ത് പൂർത്തീകരിച്ചു. പുറമറ്റം "നവതി ഗാർഡൻസിൽ നാളെ രാവിലെ 11ന് ആറു വീടുകളുടെ കൂദാശയും താക്കോൽദാനവും മോറാൻ മോർ ബസ്സേലിയോസ് ക്ലീമ്മീസ് കാതോലിക്ക ബാവ നിർവഹിക്കും. 2021 ഓഗസ്റ്റിൽ ഇതേ സ്ഥലത്ത് 10 വീടുകൾ തിരുവല്ല അതിരൂപതയുടെ നവതിയോട നുബന്ധിച്ച് നിർമാണം പൂർത്തിയാക്കി നൽകിയിരുന്നു. കുന്തറയിൽ പരേതരായ ഗീവർഗീസ് - സാറാമ്മ ദമ്പതികളുടെ സ്മരണാർഥം അവരുടെ അഞ്ച് മക്കൾ 104 സെന്റ് സ്ഥലം തിരുവല്ല അതിരൂപതയ്ക്ക് സൗജന്യമായി കൈമാറിയിരുന്നു.
520 ചതുരശ്ര അടിയിൽ രണ്ട് കിടപ്പുമുറികളും അടുക്കളയും ബാത്ത് റൂമും ലിവിംഗ് റൂമും ഉൾപ്പെടുന്ന കോൺക്രീറ്റ് വീടുകളാണ് ഈ സ്ഥലത്തു നിർമിച്ചിട്ടുള്ളത്. എല്ലാ മുറികളിലും തറയിൽ ടൈൽസ് പാകിയിട്ടുണ്ട്. ജാതി മതേഭേദമെന്യേ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ ഉൾപ്പെട്ടവർക്കാണ് വീടുകൾ ലഭിക്കുന്നത്. തിരുവല്ല ബോധന സോഷ്യൽ സർവീസ് സൊസൈറ്റിയിൽ ലഭിച്ച ഭവനരഹിതരുടെ അപേക്ഷകൾ പരിശോധിച്ചു യോഗ്യരായവരെയാണ് ആറു വീടുകൾക്കായി തെരഞ്ഞെടുത്തത്. നാളെ 11.30ന് ആരംഭിക്കുന്ന പൊതുസമ്മേളനം കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും.
ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ മാത്യു ടി. തോമസ് എംഎൽഎ താക്കോൽദാനം നിർവഹിക്കും. പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബി, മെംബർ കെ.കെ. നാരായണൻ, ഫാ. സന്തോഷ് അഴകത്ത്, റവ.ഡോ. ചെറിയാൻ കോട്ടയിൽ തുടങ്ങിയവർ പങ്കെടുക്കും.