ഉപ്പട്ടി ഇടവകയിലെ കുട്ടികൾക്ക് മദ്ബഹാ ശുശ്രൂഷയ്ക്കായുള്ള കൈവയ്ക്ക് ശുശ്രൂഷ അഭിവന്ദ്യ ഗീവർഗീസ് മോർ മക്കാരിയോസ് തിരുമേനി നൽകി

ഉപ്പട്ടി :ഉപ്പട്ടി ഇടവകയിലെ കുട്ടികൾക്ക് മദ്ബഹാ ശുശ്രൂഷയ്ക്കായുള്ള കൈവയ്ക്ക് ശുശ്രൂഷ അഭിവന്ദ്യ ഗീവർഗീസ് മോർ മക്കാരിയോസ് തിരുമേനി നൽകി.
ഉപ്പട്ടി, സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയത്തിലെ അലൻ ബിജു തണ്ണിക്കോട്ട് ,ജോവിൽ ജോൺസൻ പുത്തൻപുരക്കൽ, അജിൽ റോയ് പാറപ്പുറം എന്നിവർക്കാണ് കൈവയ്ക്ക് ലഭിച്ചത്.
മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ ബത്തേരി ഭദ്രാസനത്തിന്റെ കീഴിൽ തമിഴ്നാട്ടിലെ നീലഗിരി മലയിടുക്കുകളിൽ മലങ്കര സഭയുടെ ആത്മീയ ചൈതന്യമായി നിലകൊള്ളുന്ന ഉപ്പട്ടി പള്ളിയെ കുറിച്ച് അറിയാൻ തുടർന്ന് വായിയ്ക്കുക...
സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയം 1949 ഇൽ മലങ്കര കത്തോലിക്ക സഭയിലെ തിരുവല്ല ഭദ്രസനത്തിനു കീഴിൽ അഭിവന്ദ്യ സക്കറിയാസ് മാർ അത്താനാസിയോസ് തിരുമനസിനാൽ നെല്ലിയാളം എന്ന സ്ഥലത്തു സ്ഥാപിച്ചു . നാട്ടിലെ മുവാറ്റുപുഴ, കോതമംഗലം ഭാഗങ്ങളിൽ നിന്ന് മധ്യ തിരുവതാംകൂറിലേക്ക് കുടിയേറി പാർത്ത ഒരുപറ്റം കർഷകരുടെ ആശ്വാസ കേന്ദ്രമായിരുന്നു ഉപ്പട്ടി പള്ളി. തിരുവല്ലയിലെ ഫാ. സൈമൺ പുളിയൻകീഴിൽ ആണ് സ്ഥാപക വികാരി.
ഉപ്പട്ടി ഇടവകയുടെ ചരിത്രം മാറ്റി എഴുതിയ വികാരിയാണ് വന്ദ്യ ചെറിയാൻ രാമനായിൽ കോർ എപ്പിസ്കോപ്പ . തമിഴ്നാട് സർക്കാർ കുടിയിറക്ക് ആരംഭിച്ചപ്പോൾ അച്ചന്റെ നേതൃത്വത്തിൽ വൻ പ്രക്ഷോഭം നടത്തുകയും അന്നത്തെ മുഖ്യമന്ത്രി കരുണാനിധി ഇടപെട്ട് കുടിയിറക്ക് നിർത്തി വെക്കുകയും ചെയ്തു . പിന്നീട് വന്ദ്യ തനിക്കാകുഴിയിൽ തോമസ് കോർ എപ്പിസ്കോപ്പ ഇന്നത്തെ ഉപ്പട്ടിയിൽ ദേവാലയം മാറ്റി സ്ഥാപിച്ചു . 2017ൽ വന്ദ്യ മോൺസിജോർ സെബാസ്റ്റ്യൻ കീപ്പള്ളിൽ അച്ഛന്റെ കാലത്തു പള്ളി പുതുക്കി പണിയുകയും അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവായുടെ മുഖ്യ കാർമീകത്തിൽ അഭിവന്ദ്യ ആബൂന്മാരായ ജോസഫ് മോർ തോമസ്, ജോഷ്വ മോർ ഇഗ്നാത്തിയോസ്, മാർ പോൾ ആലപ്പാട്ട് എന്നിവരുടെ സഹ കാർമ്മികത്തിൽ വിശുദ്ധ മൂറോൻ കൂദാശ ചെയ്യുകയും ചെയ്തു .
തിരുവല്ല ഭദ്രാസനത്തിൻ കീഴിൽ ആയിരുന്ന കാലഘട്ടത്തിൽ വാങ്ങിയ സ്കൂൾ ഇന്ന് പള്ളിയുടെ കീഴിൽ ഹയർ സെക്കണ്ടറി എയ്ഡഡ് സ്കൂൾ ആയി പ്രവർത്തിച്ചു വരുന്നുണ്ട്.