മുവാറ്റുപുഴ നിർമലാ കോളേജിനെതിരായ നീക്കം ഗൗരവതരം

മുവാറ്റുപുഴ നിർമലാ കോളേജിനെതിരായ നീക്കം ഗൗരവതരം: സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ
സംസ്ഥാനത്തെ ക്രിസ്‌ത്യൻ ന്യൂനപക്ഷ സ്ഥാപനങ്ങൾക്കെതിരെ സമീപകാല ങ്ങളിൽ ആസൂത്രിതമായ മതവർഗീയ അധിനിവേശശ്രമങ്ങൾ നടക്കുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോൾ മുവാറ്റുപുഴ നിർമലാ കോളേജിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ. ഇപ്രകാരം ക്രിസ്‌ത്യൻ ന്യൂനപക്ഷ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമായി ചെറുക്കും.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത് മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന സ്വയംഭരണസ്ഥാപനമായ മുവാറ്റുപുഴ നിർമലാ കോളേജിൽ ഈ കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായ അനിഷ്ടസംഭവങ്ങൾ അക്കാദമിക അന്തരീക്ഷം തകിടംമറിക്കുന്ന തരത്തിലുള്ളതാണ്. ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ട വിദ്യാർ ത്ഥികൾക്ക് കോളേജ് ക്യാമ്പസ്സിൽ നിസ്‌കാരം നടത്തുന്നതിന് മുറി വിട്ടുനൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു കൂട്ടം വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പലിനെ ഉപരോധിക്കുകയും മുദ്രാവാക്യം മുഴക്കി സമരം ചെയ്യുകയുമാണ് ഉണ്ടായത്. നിയമ പരമായോ ധാർമികമയോ യാതൊരു സാധുതയുമില്ലാത്ത ഇത്തരമൊരാവശ്യം ഉയർത്തിക്കൊണ്ട് കോളേജ് അന്തരീക്ഷം കലുഷിതമാക്കുന്നതിന് കേരളത്തിലെ പ്രബല മായ രണ്ടു വിദ്യാർത്ഥിസംഘടനകളുടെ യൂണിറ്റുകൾ നേതൃത്വം നൽകിയെന്ന സാഹചര്യം ആശങ്കയുളവാക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾക്ക് പുറകിലുള്ള ഗൂഡാലോചനയും ലക്ഷ്യങ്ങളും അന്വേഷണവിധേയമാക്കണം. കൂടുതൽ അനിഷ്ട സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി നിർമലാ കോളേജിനും പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള അധികാരികൾക്കും ആവശ്യമായ സംരക്ഷണം ഒരുക്കാൻ സർക്കാർ തയ്യാറാകണമെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ ആവശ്യപ്പെടുന്നു.
ബിഷപ് തോമസ് തറയിൽ
കൺവീനർ സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മിഷൻ